ന്യൂഡൽഹി: മേഘാലയയിൽ മധുവിധുവിനിടെ കാണാതാവുകയും ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. വാടകക്കൊലയാളികളുടെ സഹായത്തോടെ ഭാര്യ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സോനം (24) എന്ന യുവതിയെ ഉത്തർപ്രദേശിലെ ഗാസിപുരിൽനിന്ന് അറസ്റ്റ് ചെയ്തു. സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് യുവാവിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കി.
സോനത്തിന്റെ ഭർത്താവ് ഇന്ദോർ സ്വദേശിയായ രാജ് രഘുവംശിയുടെ മൃതദേഹം ജൂൺ രണ്ടിന് കണ്ടെത്തിയിരുന്നു. രാജിൻ്റെ മോതിരവും മാലയും അടങ്ങിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടരുന്നതിനാൽ കവർച്ച ലക്ഷ്യമാക്കിയാകും കൊലപാതകം നടന്നതെന്ന സംശയം പോലീസിനുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം തകർത്ത നിലയിൽ മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.
രാജ് കുഷ്വാഹ എന്ന യുവാവുമായുള്ള ബന്ധം തുടരുന്നതിനായി ഭർത്താവിനെ മധുവിധുവിനെത്തുന്ന മേഘാലയയിൽവെച്ച് കൊലപ്പെടുത്താൻ സോനം പദ്ധതിയിട്ടു. മേയ് 23-ന് മേഘാലയയിൽ എത്തിയതിനു പിന്നാലെ ദമ്പതിമാരെ കാണാതായി. പത്തു ദിവസത്തിനു ശേഷമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. വാടകയ്ക്കെടുത്ത സ്കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു.
ഇവരെ മറ്റു മൂന്ന് പേരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് പോലീസിനോട് പറഞ്ഞിരുന്നു. സോനത്തിനായുള്ള തിരച്ചിൽ പോലീസ് തുടർന്നു. കണ്ടെത്താനാകാതെ വന്നതോടെ യുവതിയുടെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടു. ബന്ധുക്കൾ ഇന്ദോർ പോലീസുമായി ബന്ധപ്പെട്ടതോടെ യുവതിയെ കണ്ടെത്തൽ എളുപ്പമായി. സോനത്തെ കൂടാതെ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് സൂചന.
അതേസമയം, സോനത്തിൻ്റെ പിതാവ് ദേവി സിങ് മകൾക്കെതിരെയുള്ള കൊലക്കുറ്റം നിഷേധിച്ചു. മേഘാലയ പോലീസ് കഥകൾ മെനയുകയാണെന്ന് സോനത്തിന്റെ പിതാവ് ആരോപിച്ചു. മകൾ നിരപരാധിയാണെന്നും രണ്ടു കുടുംബങ്ങളുടേയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും കണ്ട് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദേവി സിങ് പറഞ്ഞു.