മുംബൈ: മഹാരാഷ്ട്രയിൽ എംബിബിഎസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സഹപാഠികളടക്കം മൂന്നുപേർ അറസ്റ്റിലായി.മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ കർണാടക സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ അറസ്റ്റിലായവരിൽ രണ്ടുപേർ വിദ്യാർഥിനിയുടെ സഹപാഠികളും പൂണെ, സോളാപുർ സ്വദേശികളുമാണ്. മൂന്നാംപ്രതി ഇവരുടെ സുഹൃത്തായ സങ്കി സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയ പ്രതികൾ, ഫ്ളാറ്റിലെത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയശേഷം കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവദിവസം രാത്രി സിനിമയ്ക്ക് പോകാമെന്ന് വിദ്യാർഥിനി സഹപാഠികളോട് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് പത്തുമണിയോടെ ഇവർ സിനിമാ തീയേറ്ററിലേക്ക് തിരിച്ചു. എന്നാൽ, തീയേറ്ററിൽ പോകുന്നതിന് മുൻപ് പ്രതികൾ പെൺകുട്ടിയുമായി ഇവരുടെ ഫ്ളാറ്റിലേക്ക് പോയി. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിയെ ബോധരഹിതയാക്കിയശേഷം ബലാത്സംഗംചെയ്യുകയായിരുന്നു.
സംഭവം ആരോടും പറയരുതെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാൽ അതിൻ്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, വിദ്യാർഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.
കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.