ഇസ്ലാമാബാദ്
പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദുറിൽ തൻ്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ. നേരത്തേ അസ്ഹറിൻ്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
മസൂദ് അസ്ഹറിൻ്റെ മുത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവൻ്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.
“എൻ്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മുത്ത സഹോദരി, അവരുടെ ഭർത്താവ്. എൻ്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിൻ്റെ ഭാര്യ, എൻ്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു”- മസൂദ് അസ്ഹർ പറഞ്ഞു.
തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസുദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. യുഎൻ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001ലെ പാർലമെൻ്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാക്കിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.