ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം. കോയേരി മനോഹരൻ്റെ കാലാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മനോഹരൻ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ മനോഹരൻ്റെ ഒരു കാൽ നഷ്ടപ്പെട്ട നിലയിലായിരുന്നു. കണ്ണൂർ എടക്കാട് വെച്ചായിരുന്നു അപകടമുണ്ടായത്. അന്വേഷണത്തിൽ ഇതേ ട്രെയിൻ ആലപ്പുഴ എത്തിയപ്പോളാണ് ട്രാക്കിൽ കാലിൻ്റെ ഭാഗം കണ്ടെത്തിയത് എന്ന് വ്യക്തമായി.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ റെയിൽവേ ട്രക്കിലാണ് അറ്റു പോയ നിലയിൽ മനുഷ്യൻ്റെ കാൽ കണ്ടെത്തിയത്. ഇടത് കാലിന്റെ പാദം മുതൽ കാൽമുട്ട് വരെയുള്ള ഭാഗമാണ് അഴുകിയ നിലയിൽ ട്രാക്കിൽ ഉണ്ടായിരുന്നത്. എറണാകുളം ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് റെയിൽവേ ക്ലീനിംഗ് ജീവനക്കാർ മൃതദേഹ അവശിഷ്ടം കണ്ടത്.
ട്രെയിൻ തട്ടിയ ആരുടെയെങ്കിലും കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന സംശയം ഇന്നലെ തന്നെ പൊലീസ് ഉന്നയിച്ചിരുന്നു. മെമു സർവീസ് നടത്തുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ വിവരം റെയിൽവേ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച മനോഹരൻ്റെ വിവരം ലഭിക്കുന്നത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം


