ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. വസ്തുതർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിലായിരുന്നു സംഭവം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. വാളുകൾക്ക് സമാനമായ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ചന്നപ്പയെ അക്രമികൾ കൊലപ്പെടുത്തിയത്. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു.
കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചോരയിൽ കുളിച്ച ചന്നപ്പയുടെ ചുറ്റും വലിയ ആൾക്കൂട്ടം നിൽക്കുന്നതും സമീപത്തായി ഒരു സ്ത്രീ കരയുന്നതും വീഡിയോയിൽ കാണാം.