കണ്ണൂർ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പഴ്സനൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പരാതിയിലാണ് നടപടി.മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിനു 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചികിത്സാ സഹായം നൽകുന്നതിനു മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പണം വേണമെന്നറിയിച്ച് വിവിധ സ്ഥാപനങ്ങളെ ബോബി സമീപിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസം പിടിച്ചുപറ്റാൻ ഇയാൾ വ്യാജ പേരിൽ രസീത് നൽകുകയും ചെയ്തിരുന്നു.ബോബി കൂടുതൽ ആളുകളിൽ നിന്ന് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടു എന്ന സംശയമുണ്ട്. ടൗൺ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
മന്ത്രി റിയാസിന്റെ പഴ്സനൽ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ


