കൂടുതൽ പേരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വർഷാവസാനമാകുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയിൽസ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക. വിവിധ ചുമതലകൾ വഹിക്കുന്നവർ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. സാധാരണ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനി പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാറുണ്ട്.
ഇക്കഴിഞ്ഞ മേയിലും 6000-ന് അടുത്ത് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരിൽ മൂന്ന് ശതമാനമാണിത്. വീണ്ടും കമ്പനി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുമ്പോൾ മേയിൽ പിരിച്ചുവിടപ്പെട്ട അത്രയും ജീവനക്കാരെ തന്നെ പിരിച്ചുവിട്ടേക്കാം.
2024 ജൂണിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റിൽ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതിൽ ഏറ്റവും അധികം പേർ പ്രവർത്തിക്കുന്നത് സെയിൽസ്-മാർക്കറ്റിക് വിഭാഗങ്ങളിലാണ്. ഏകദേശം 45000 പേർ ഈ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 86000 പേരുള്ള ഓപ്പറേഷൻസ്, 81000 പേർ പ്രവർത്തിക്കുന്ന ഡെവലപ്പ് മെന്റ്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.
കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സ്വാഭാവിക നടപടി ക്രമമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങളിലേക്കുള്ള മാറ്റമാണ് അതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓപ്പൺ എഐയിൽ വൻ നിക്ഷേപമുള്ള മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിരക്കാരിൽ ഒന്നാണ്. മൈക്രോസോഫ്റ്റ് 365, അഷ്വർ, കോപൈലറ്റ് ഉൾപ്പടെയുള്ള ഉത്പന്നങ്ങളിൽ ഇതിനകം തന്നെ എഐ അധിഷ്ടിത സേവനങ്ങൾ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.