അഗളി: കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരനാണ് ഗൂളിക്കടവ് അരുൺ-സ്നേഹ ദമ്പതിമാരുടെ വീട്ടിലെത്തിയത്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
അരുണിന്റെ അച്ഛൻ അനിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ആശുപത്രിയിലെത്തി കുഞ്ഞിന് അധിക ഡോസ് നൽകിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധൻ്റെയും നഴ്സിന്റെയും ഫാർമിസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്ചയാണ് കുഞ്ഞിന് അപസ്മാരവും പനിയുമായി കോട്ടത്തറ ആശുപത്രിയിലെത്തിയത്. അപസ്മാരത്തിനുള്ള ഗുളിക അഞ്ച് മില്ലിഗ്രാമാണ് ഡോക്ടർ കുഞ്ഞിന് കൊടുക്കാൻ നിർദേശിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞ് മരുന്ന് ഫാർമസിയിൽനിന്ന് വാങ്ങി നൽകുന്നതിന് നഴ്സ് കുറിച്ച് നൽകി. ഇതുപ്രകാരം ഫാർമസിയിൽനിന്ന് ഗുളിക വാങ്ങിയപ്പോൾ 10 മില്ലിഗ്രാം ഗുളികയാണ് കുഞ്ഞിന് നൽകിയത്. നഴ്സ് ഒരു ഗുളിക കൊടുക്കാനും സ്നേഹയോട് പറഞ്ഞു. ഈ ഗുളിക കൊടുത്തതും കുഞ്ഞിന് ബോധം നഷ്ടപ്പെട്ടു. പിന്നീട് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ബന്ധുക്കളോട് വിവരം തിരക്കിയപ്പോഴാണ് ബോധം നഷ്ടപ്പെട്ടത് അധിക ഡോസ് നൽകിയതുകൊണ്ടാണെന്ന് അറിഞ്ഞത്. കുഞ്ഞിൻ്റെ വിടുതൽ സർട്ടിഫിക്കറ്റിന് പകരം 72 വയസുള്ളയാളുടെ റിപ്പോർട്ടും നൽകിയതായാണ് പരാതി.