കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് റിപ്പോർട്ട് നൽകുക. ഫയർഫോഴ്സിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ചശേഷമാകും അത്യാഹിത വിഭാഗത്തിന്റെ തുടർ പ്രവർത്തനത്തിൽ തീരുമാനമെടുക്കുക.
ഏറെ ആശങ്കകൾ ഉണ്ടാക്കിയാണ് ഈ മാസം രണ്ടിനും അഞ്ചിനും കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടാകുന്നത്. ആദ്യം അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പിന്നാലെ ഇതേ കെട്ടിടത്തിലെ ആറാം നിലയിൽ നിന്ന് തീപിടുത്തം ഉണ്ടാകുകയായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളാണ് ഈ രണ്ട് തീപിടുത്തങ്ങളും അന്വേഷിക്കുന്നത്. അതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്തിമ റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുക.
നിലവിൽ പഴയ അത്യാഹിത വിഭാഗത്തിലാണ് ഇപ്പോൾ രോഗികളുള്ളത്. ഇവിടെ സൗകര്യങ്ങൾ കുറവായതിനാലായിരുന്നു പുതിയ ബ്ലോക്കിലേക്ക് പ്രവർത്തനം മാറ്റിയിരുന്നത്. എന്നാൽ റിപ്പോർട്ടുകൾ സമർപ്പിച്ച് അതിന്റെ ഉള്ളടക്കം എന്തെന്ന് പരിശോധിച്ചതിന് ശേഷം, പൂർണമായും സുരക്ഷ ഉറപ്പുവരുത്തിയായിരിക്കും ക്യാഷ്വലിറ്റിയുടെ പ്രവർത്തനം പുനഃരാരംഭിക്കുക എന്നതാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ട തീരുമാനം.