കോട്ടയം: മാങ്ങാനം സന്തോഷ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2017 ഓഗസ്റ്റ് 23-നായിരുന്നു ക്രൂരമായ കൊലപാതകം. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷി(34)നെയാണ് പ്രതികൾ കൊന്ന് കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ഉപേക്ഷിച്ചത്.
2017 ഓഗസ്റ്റ് 27-നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്. വിനോദിൻ്റെ ഭാര്യ കുഞ്ഞുമോളും, കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്..
കുഞ്ഞുമോളുടെ ഫോണിൽനിന്നു വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു വിനോദും കുഞ്ഞുമോളും ചേർന്ന് മൃതദേഹം കഷണങ്ങളാക്കുകയും ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയുമായിരുന്നു.
പിതാവിനെ ചവിട്ടിക്കൊന്ന കേസിൽ കമ്മൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം. പിതാവിനെ കൊന്ന കേസിൽ വിനോദ്കുമാർ ജയിലിൽ ചെല്ലുമ്പോൾ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തൻ്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടർന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭർത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.
രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയിൽ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്.
പ്രോസിക്യൂഷൻ വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ എസ് എന്നിവരാണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.