മുംബൈ: കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാൻ മഹാരാഷ്ട്രസർക്കാർ സമ്മതംനൽകി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നൽകുക, ലയനത്തിനുശേഷവും കൊങ്കൺ റെയിൽവേ എന്ന പേര് നിലനിർത്തുക. ഈയാവശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു
കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കൺ മേഖലയിലും കർണാടകപ്രദേശത്തും താമസിക്കുന്നവരിൽനിന്ന് ഏറെ സമ്മർദമുണ്ടായിരുന്നു. പാതയിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതും കൂടുതൽ തീവണ്ടികൾ ഓടിക്കാൻപറ്റാത്തതുമാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. സാമ്പത്തികമായി ഏറെ പ്രശ്നങ്ങൾ നേരിടുന്ന കൊങ്കൺ റെയിൽവേ, പാത ഇരട്ടിപ്പിക്കൽപോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. റെയിൽവേ ഏറ്റെടുക്കുന്നതോടെ ഇതിനെല്ലാം വേഗംകൈവരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ റെയിൽവേക്ക് 51 ശതമാനം ഓഹരിയോടെയും മഹാരാഷ്ട്ര (22), കർണാടക (15), ഗോവ (6), കേരളം (6) എന്നീ സംസ്ഥാനങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെയുമാണ് 1990-ൽ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ രൂപവത്കരിച്ചത്.
കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള സമ്മതപത്രം കർണാടക, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾ നേരത്തേ നൽകിയിരുന്നു. മഹാരാഷ്ട്രാസർക്കാർ ഇപ്പോഴാണ് സമ്മതപത്രം നൽകുന്നത്.
മഹാരാഷ്ട്രയിലെ റോഹയിൽനിന്ന് മംഗലാപുരത്തിനടുത്തുള്ള തോക്കൂർവരെയുള്ള 741 കിലോമീറ്റർപാതയാണ് കൊങ്കൺ റെയിൽവേയുടെ കീഴിലുള്ളത്.