കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയിൽനിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. അന്നൂസ് റോഷനുമായി പിതാവ് ഫോണിൽ സംസാരിച്ചു
തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തിൽ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാൻ്റിൽനിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികൾക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ മലപ്പുറം ജില്ലയിൽ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്.
യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടൻ യുവാവുമായി കൊടുവളളിയിൽ എത്തും. പ്രതികൾ ഒളിവിലായതിനാൽ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംഅറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീർ കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ആർസി ഉടമയെയും സുഹൃത്തിനെയും സംഘത്തിന് വീട് കാണിച്ചുകൊടുത്ത മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അന്നൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. അജ്മലുമായി വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അജ്മലിൻ്റെ ഇളയസഹോദരനെ തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നും വിദേശത്തുള്ള അജ്മൽ നേരത്തേ ആമ്പർ ഗ്രീസ് (തിമിംഗില ഛർദി) കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.