കാസർകോട്: കുമ്പള ടൗണിൽ വച്ച് യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ധർമ്മത്തടുക്ക, ചള്ളങ്കയം ഒളക്കുന്നിലെ എസ്.എ സയ്ദി(28)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ, എസ്.ഐ ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കുമ്പള, മുളിയടുക്ക, റഹ്മാനിയ മൻസിലിലെ അബ്ദുൽ റഷീദി(32)ൻ്റെ പരാതി പ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണിൽ വച്ച് തന്നെ ബലമായി പിടിച്ച് ഫോർച്യൂണർ കാറിൽ കയറ്റിയ ശേഷം സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചുപോയെന്നും വഴിയിൽ വച്ച് മറ്റു രണ്ടുള്ളവർ കൂടി കാറിൽ കയറിയെന്നുമാണ് അബ്ദുൽ റഷീദ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കാറിൽ വച്ച് തന്നെ മർദ്ദിച്ചതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 18 ലക്ഷത്തിൽപ്പരം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം വൈകുന്നേരം ആറുമണിയോടെ പെർമുദെ ടൗണിൽ ഇറക്കി വിടുകയായിരുന്നുവെന്നാണ് അബ്ദുൽ റഷീദിൻ്റെ മൊഴി. ഇതു പ്രകാരം യൂസഫ് എന്നയാൾക്കും മറ്റു രണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സയ്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്.