വർഷങ്ങൾക്ക് ശേഷം ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് ചേരുന്ന കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഭിന്നശേഷിക്കാരും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളുമുൾപ്പെടെ പതിനായിരക്കണക്കിന് താരങ്ങൾ മാറ്റുരക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള ‘കേരള സ്കൂൾ കായികമേള കൊച്ചി 24’നാണ് ഇന്ന് വിസിൽ മുഴങ്ങുന്നത്.
ഇന്ന് ഉദ്ഘാടനപരിപാടികൾമാത്രമാണ് നടക്കുന്നത്. ചൊവ്വാഴ്ചമുതൽ മത്സരങ്ങൾ തുടങ്ങും. ആദ്യദിനം അത്ലറ്റിക്സ്, അത്ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി ഇരുപതോളം മത്സരങ്ങൾ ഉണ്ടാകും.
വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വർണാഭമായ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. വിവിധ ജില്ലകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണവും ട്രോഫി പര്യടനവും തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ ഒത്തുചേർന്ന് സംയുക്ത പ്രയാണമായി വേദിയിലേക്കെത്തും. നടന് മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്കൂളുകളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്കൂളുകൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നത്.