തിരുവനന്തപുരം മഴ മാറിനിന്ന അന്തരീക്ഷത്തിൽ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി. പ്രവേശനോത്സവത്തിൻ്റെ ആഹ്ളാദം നുകർന്ന് മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തിയത്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടന്നു.
പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ഗവ. ഹയർ സെക്കൻഡറി സ്ക്കുളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്തു. ചടങ്ങിൻ്റെ ലൈവ് വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചു. തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു. മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കുറുകൾ ഉണ്ടാകും. ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത ആറ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 204 അധ്യയന ദിവസങ്ങൾ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യമായ ദിവസങ്ങളിൽ അരമണിക്കൂർ കുടി കുട്ടിച്ചേർത്തു.