നെടുങ്കണ്ടം (ഇടുക്കി): തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യ ഫിനാൻസ് കമ്പനി പിടിച്ചെടുത്ത് മറിച്ചുവിറ്റ ആഡംബര ജീപ്പ് കടത്തിക്കൊണ്ടുപോയ ആർസി ഉടമയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു.
ആർസി ഉടമ കൊല്ലം ബേബി വിലാസത്തിൽ ജോസ്മോൻ (35), കൂട്ടാളികളായ ആലുവ ചില്ലിപ്പറമ്പിൽ ഉമർ ഉൾ ഫറൂക്ക് (24), നെടുമ്പാശ്ശേരി മേക്കാട് ആനന്ദഭവനിൽ അഭിജിത്ത് (23), എറണാകുളം അടുവാശ്ശേരി സ്വദേശി രാഹുൽ (34), എറണാകുളം ദേശം കല്ലകോട്ടിൽ മുഹമ്മദ് ബാസിത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ മോഷണത്തിന് കേസെടുത്തു.
നെടുങ്കണ്ടം നെല്ലിമല വീട്ടിൽ അൻസാരി സലിമിൻ്റെ വീടിനു സമീപം ഷെഡിൽ പാർക്കുചെയ്തിരുന്ന വാഹനമാണ് ചൊവ്വാഴ്ച പുലർച്ചെ ഇവർ കടത്തിക്കൊണ്ടുപോയത്. വാഹനത്തിൻ്റെ ഉടമ ഈരാറ്റുപേട്ട കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ.മുഹമ്മദ് സാജിദാണ്. ഇദ്ദേഹം അൻസാരി സലിമിന്റെ കാർപോർച്ചിൽ വാഹനം കൊണ്ടിട്ടതാണെന്ന് അറിയുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ-സ്വകാര്യ കമ്പനിയിൽനിന്ന് വായ്പ എടുത്താണ് ജോസ്മോൻ ജീപ്പ് വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ കോടതി ഉത്തരവുപ്രകാരം, വാഹനം സ്വകാര്യ ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയും അൻസാരിക്ക് വിൽക്കുകയുമായിരുന്നു.
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുന്നതിനുള്ള നടപടികളും തുടങ്ങി. ഇതിനിടെ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം പരിശോധിച്ച ജോസ്മോൻ, ഇപ്പോഴും അത് തൻ്റെ പേരിലാണെന്ന് മനസ്സിലാക്കി. തുടർന്ന് വാഹനത്തിലെ ജിപിഎസ് പിന്തുടർന്ന് നെടുങ്കണ്ടത്ത് എത്തുകയും കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.
അൻസാരി പരാതി നൽകിയതിനെത്തുടർന്ന്, കട്ടപ്പന ഡിവൈഎസി നിഷാദ്മോന്റെ നിർദേശാനുസരണം നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ, എസ്ഐ ലിജോ പി. മണി, സിപിഒ അനീഷ്, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം എറണാകുളത്തുനിന്നും കണ്ടെത്തിയത്.
പ്രതികളെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാൻഡുചെയ്തു