ടെഹ്റാൻ ഇസ്രയേൽ-ഇറാൻ സംഘർഷം രുക്ഷമാകുന്നതിനിടെ, ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. 110 ഇന്ത്യൻ വിദ്യാർഥികൾ അർമേനിയയിലേക്ക് സുരക്ഷിതമായി എത്തിയെന്നാണു വിവരം. ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലേക്കു പറക്കും.
+989010144557, +989128109115, +989128109109 ഇവയാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ് ലൈൻ നമ്പറുകൾ.
ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർഥികൾക്കു കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദേശമുണ്ട്. ബന്ധുത്വം ഇപ്പോൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. വിവിധ വിമാനങ്ങൾ റദ്ദാക്കുകയും പല സർവീസുകളും വൈകുകയും ചെയ്തു. ഗൾഫിലേക്കുള്ള ആറോളം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഇറാൻ വ്യോമപാത അടച്ചതോടെ പല വിമാനങ്ങളും ഒമാൻ വ്യോമപാത സ്വീകരിക്കുകയും ഈ പാതയിൽ എയർട്രാഫിക് വർധിക്കുകയുമായിരുന്നു.
തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ-ഷാർജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബായ് വിമാനം, കൊച്ചി-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവയാണ് റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈൻ സർവീസും റദ്ദാക്കിയിരുന്നു.
കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കുറും കണ്ണൂർ സർവീസ് മണിക്കുറുകളും വൈകി. മസ്കറ്റ് -കണ്ണൂർ, മസ്കത്ത് കോഴിക്കോട് സർവീസുകളും വൈകി. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎഇക്കും ഇന്ത്യയ്ക്കും ഇടയിൽ പറക്കുന്ന മറ്റ് എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിർദേശം.