ടെഹ്റാൻ ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ
ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല.
സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികൾ പുലർച്ചെ 4 മണി വരെ തുടർന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. വടക്കൻ ബഗ്ദാദിലെ താജി സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല. ആക്രമണം നടന്നതായി റോയിട്ടേഴ്സും റിപ്പോർട്ടു ചെയ്തു. 2020ൽ യുഎസ്, ഇറാഖിനു കൈമാറിയ സൈനിക താവളമാണ് ഇത്. പടിഞ്ഞാറൻ ഇറാഖിൽ യുഎസിന്റെ ഐൻ അൽ അസദ് താവളത്തിൽ ആക്രമണം നടന്നെന്ന കാര്യം യുഎസ് നിഷേധിച്ചിരുന്നു. ഇന്നലെ രാത്രി ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. പിന്നാലെ, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് കരാറായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.