ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി ടെഹ്റാനിൽ നിന്ന് മാറ്റാൻ നീക്കം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനിൽ തന്നെയുള്ള സുരക്ഷിത കേന്ദ്രത്തിലേക്കായിരിക്കും തൽക്കാലം ഇന്ത്യൻ പൗരന്മാരെ മാറ്റുക. വിദ്യാർത്ഥികളെ പ്രത്യേകം ബസിൽ കൊണ്ടുപോകും. ഇതുസംബന്ധിച്ച നിർദേശം തെഹ്റാനിന് ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്. പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്നാണ് വിവരം. എല്ലാത്തരം വിസകൾ ഉളളവരും ഉടൻ തന്നെ തെഹ്റാനിൽ നിന്ന് മാറണമെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിർദേശം. വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെ എല്ലാവരും ഉടൻ തന്നെ തെഹ്റാനിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
സുരക്ഷാകേന്ദ്രങ്ങളിലെത്തുന്ന ഇന്ത്യൻ പൗരന്മാരെ ഇറാൻ്റെ അതിർത്തി രാജ്യങ്ങൾ വഴി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാനാണ് ആലോചന. ഇവരെ അർമേനിയയിലേക്കോ അസർബൈജാനിലേക്കോ മാറ്റാനും തുടർന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാനിലെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനുള്ള സുരക്ഷ ഒരുക്കാമെന്ന് ഇറാൻ ഉറപ്പുനൽകിയതായാണ് വിവരം.
എത്രയും വേഗം തങ്ങളെ ഒഴിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തെഹ്റാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് ബെഹെഷ്ടി സർവകലാശാലയിലെ വിദ്യാർത്ഥികൾ കത്തയച്ചിരുന്നു. 350 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഈ സർവകലാശാലയിൽ മാത്രം പഠിക്കുന്നത്. കെർമാൻ മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടതായി കെർമാൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേരാണെന്നാണ് റിപ്പോർട്ട്. 1277 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 90 ശതമാനത്തിലധികവും സാധാരണക്കാരാണെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.