ചെന്നൈ: നടൻ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗർ, വേലാച്ചേരി, ദുരൈപാക്കം, കോട്ടിവാക്കം, കിൽപാക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിലാണ് പരിശോധനയെന്ന് വിവിധ തമിഴ് മാധ്യമങ്ങളും വാർത്താ ഏജൻസിയായ ഐഎഎൻഎസും റിപ്പോർട്ടുചെയ്തു. കൊച്ചിയിൽനിന്നുള്ള ആദാന നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റസ്റ്റോറൻ്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. ഇവയിൽ ചെന്നൈയിൽ ആര്യ നടത്തുന്ന റസ്റ്റോറൻ്റുകളിലാണ് ആദായനികുതി വകുപ്പ് സംഘമെത്തിയത്. കൊച്ചിയിൽ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റസ്റ്റോറൻ്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി ഐഎഎൻഎസ് റിപ്പോർട്ടുചെയ്തു. നികുതിവെട്ടിപ്പ്, വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.
കാസർകോട് സ്വദേശിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനംചെയ്യുന്ന ‘അനന്തൻകാട്’, ‘മിസ്റ്റർ എക്സ്’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ആര്യ ചിത്രങ്ങൾ. ‘ഷോ ദി പീപ്പിൾ’ എന്ന പേരിൽ താരം സിനിമാനിർമാണക്കമ്പനി നടത്തുന്നുണ്ട്. ഷാജി നടേശനും സന്തോഷ് ശിവനും ഒപ്പം ‘ഓഗസ്റ്റ് സിനിമ’യിലും പങ്കാളിയാണ് ആര്യ