തിരുവനന്തപുരം ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച കേസിൽ എഎസ്ഐ പ്രസന്നന് സസ്പെൻഷൻ. ജിഡി ചാർജ് എഎസ്ഐ ആയിരുന്ന പ്രസന്നൻ അമിതാധികാരം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഷൻ. കമ്മിഷണർ തോംസൻ ജോസ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേസിൽ നേരത്തേ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ എസ്.ജെ.പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ച പ്രസന്നനെതിരെയും നടപടി വേണമെന്ന് ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജിഡി ചാർജിലുള്ള പ്രസന്നന് കേസന്വേഷണത്തിൽ ഇടപെടാനോ പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാനോ ഉള്ള അധികാരമില്ല. എന്നാൽ ഇത് മറികടന്ന് പ്രസന്നൻ അമിതാധികാരം ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ. പ്രസന്നൻ മോശം വാക്കുകൾ ഉപയോഗിച്ചു എന്നും അന്വേഷണത്തിൽ വ്യക്തമായി.വീട്ടുജോലിക്കാരിയായ പനവൂർ പനയമുട്ടം സ്വദേശിനി ആർ.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നൽകിയത്. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു.