സുൽത്താൻബത്തേരി: നമ്പ്യാരുകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മേലത്തേതിൽ എലിസബത്ത് (51) കൊല്ലപ്പെട്ട കേസിൽ കുറ്റം സമ്മതിച്ചതോടെയാണ് ഭർത്താവ് തോമസ് വർഗീസി(56)നെ നൂൽപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.
സാമ്പത്തിക ബാധ്യതകളെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചെന്നാണ് തോമസ് വർഗീസ് പോലീസിന് മൊഴിനൽകിയിരിക്കുന്നത്. ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുമുണ്ടായി. ഇതിൽ പ്രകോപിതനായ തോമസ് വർഗീസ് ഞായറാഴ്ച രാത്രി 12-നുശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുണിയുപയോഗിച്ച് കഴുത്തിലമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് സോഫയിൽ കയറിക്കിടന്ന് സ്വന്തം കൈഞരമ്പ് മുറിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
രക്തംവാർന്ന് അവശനിലയിലായിരുന്ന തോമസ് വർഗീസ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. എലിസബത്തിന്റെ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നൂൽപ്പുഴ എസ്എച്ച്ഒ ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിയാണ് തോമസ് വർഗീസിനെ ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.