കാസർകോട്: കളത്തൂർ ചെക്ക് പോസ്റ്റ് ശ്രീനഗറിലെ ജഗന്നാഥയുടെ വീട് ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും തകർന്നു. വീടിൻ്റെ ഓടും ഷീറ്റും മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. രാത്രി ജഗന്നാഥനും ഭാര്യയും രണ്ടു മക്കളും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുമ്പള കളത്തൂരിൽ കിണർ ഇടിഞ്ഞു. ആളോടിമൂല സ്വദേശി മുഹമ്മദിൻ്റെ വീട്ടു മുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കനത്ത മഴയിൽ തിങ്കളാഴ്ച രാവിലെയാണ് കിണർ ഇടിഞ്ഞത്.
ശക്തമായ മഴയിലും കാറ്റിലും ഉദുമ, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നഷ്ടം. മരങ്ങൾ വൈദ്യുത ലൈനിൻ്റെ മുകളിലേക്ക് വീണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. ഉദുമ പടിഞ്ഞാർ ബേവൂരി കോട്ടക്കുന്നിൽ എം.സി.കുഞ്ഞിരാമൻ്റെ കോൺക്രീറ്റ് വീടിന് മുകളിലേക്ക് മുറ്റത്തുണ്ടായിരുന്ന തെങ്ങ് ഒടിഞ്ഞ് വീണു കേടുപാടുകൾ പറ്റി. ഉദുമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. വെസ്റ്റ് എളേരിയിൽ പെയ്ത മഴയിൽ മരം വീണ് വീട് തകർന്നു. മൗക്കോട് ഒറീത്തയിൽ ബാബുവിൻ്റെ വീടാണ് തകർന്നത്. മലയോര മേഖലയിൽ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ കാറ്റിൽ തുരുത്തി പതിക്കാലിലെ കർഷകൻ അഞ്ചിൽ കുഞ്ഞിക്കണ്ണന്റെ ഷെഡ് തെങ്ങ് വീണ് തകർന്നു.