തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കോരിച്ചൊരിയുന്ന മഴയിൽ കെടുതിയും രൂക്ഷമാണ്. കണ്ണൂർ താവക്കരയിൽ 30 ഓളം വീടുകളിൽ വെള്ളം കയറി. ട്രെയിൻ-റോഡ് ഗതാഗതം തടസപ്പെട്ടു. കാസർകോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയിൽ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി.
നേത്രാവതിയിൽ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും കാരണം മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകൾ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. അഞ്ചുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. വിവിധ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.