
ശിരോവസ്ത്ര വിവാദത്തിൽ പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാർഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്കൂൾ മാറ്റം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. “തൻ്റെ മകൾ ഇന്ന് പുതിയ സ്കൂളിലേക്ക് പോവുകയാണ്. അവളുടെ അന്തസ്സ് ഉയർത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നു” എന്ന് അനസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.ഒരു സാധാരണക്കാരനായ താൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന ആളുകൾക്ക് നന്ദിയും അനസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും നന്ദി. വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..
എന്നും അനസ് പോസ്റ്റിൽ പറയുന്നു.
കോടതി ഇടപെട്ടാണ് ഒടുവിൽ തർക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹർജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയർന്ന സ്കൂളിനെതിരെ കൂടുതൽ നടപടികൾക്കൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു. ഇതേത്തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട ഹർജി കോടതി തീർപ്പാക്കിയത്.



