തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിനെത്തുന്ന ഭക്തർ ഷർട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാൻ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തർ ഷർട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാൻ മെയ് 22ന് ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. പ്രസാദ ഊട്ട് വിളമ്പുന്ന ഹാളിനുള്ളിൽ ഷർട്ട് ധരിക്കാൻ അനുവദിക്കണമെന്നത് ഭക്തരുടെ ദീർഘകാല ആവശ്യമായിരുന്നു.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷർട്ട് അഴിച്ചു വേണം അന്നലക്ഷ്മി ഹാളിൽ പ്രവേശിക്കാൻ എന്നതാണ് നിലവിലെ രീതി. പ്രസാദ ഊട്ട് വിളമ്പുന്നവർ തൊപ്പിയും ഗ്ലൗസും ധരിക്കണമെന്നും നിർദേശമുണ്ട്. എന്നു മുതലാണ് പുതിയ നിർദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
പ്രസാദ ഊട്ടിനായി കാത്തിരിക്കുമ്പോൾ ഭക്തരോട് ഷർട്ട് ഊരിമാറ്റാൻ ജീവനക്കാർ ആവശ്യപ്പെടുന്നത് വളരെക്കാലമായി ഗുരുവായൂർ ക്ഷേത്രത്തിൽ പതിവാണ്. പലപ്പോഴും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ളവർ പോലും അത്തരം നിർദ്ദേശങ്ങളെ എതിർക്കുകയും അത് ഡൈനിങ് ഹാളിനുള്ളിൽ തർക്കങ്ങൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്.
തന്ത്രിയുമായി കൂടിയാലോചിച്ച തീരുമാനം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും ഇപ്പോൾ ഷർട്ട് ഊരിമാറ്റാൻ ആവശ്യപ്പെടുന്നില്ല. ജൂൺ മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ ശുചിത്വം ഉറപ്പാക്കാൻ ഭക്ഷണം വിളമ്പുന്നവർ തൊപ്പിയും കയ്യുറകളും ധരിക്കുന്നത് നിർബന്ധമാക്കാനും കമ്മിറ്റി തീരുമാനിച്ചു. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ച് ഗുരുവായൂർ ദേവസ്വം ആലോചിക്കുന്നുണ്ട്. നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാൽ ദർശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ പറഞ്ഞു. വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ക്ഷേത്രം സന്ദർശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങൾ വിശകലനം ചെയ്യുകയും ചെയ്തിരുന്നു. ‘വീതികൂട്ടൽ ജോലികൾക്കായി കാണിപ്പയ്യൂർ ഒരു നിർദ്ദേശം സമർപ്പിക്കും. അത് തന്ത്രിയും കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. നിലവിൽ, പ്രവേശന കവാടം വീതികൂട്ടുന്നതിൽ വാസ്തു ശാസ്ത്രപരമായി എതിർപ്പില്ലെന്നാണ് മനസ്സിലാക്കുന്നത്,’- വി കെ വിജയൻ പറഞ്ഞു.