പയ്യന്നൂർ:കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്യായനിയമ്മ (88) മർദനമേറ്റ് മരിച്ച സംഭവത്തിൽ ചെറുമകൻ റിജുവിനെ (45) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 11-നായിരുന്നു സംഭവം.
മർദനമേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കാർത്യായനിയമ്മ ബുധനാഴ്ച രാത്രി 8.30-ഓടെയാണ് മരിച്ചത്. കാർത്യായനിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് ഉദയഗിരി തെമ്മാർക്കാട്ടെ അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു.
വീഴ്ചയിൽ തല നിലത്തടിച്ചതിനെത്തുടർന്ന് തലയോട്ടിക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിജുവിനെ റിമാൻഡ് ചെയ്തു. കാർത്യായനിയമ്മയുടെ മകൾ ലീലയുടെ മകനാണ് റിജു. സ്വത്ത് വീതംവെച്ചപ്പോൾ കാർത്യായനിയമ്മയുടെ വീട് ലീലയ്ക്കാണ് നല്കിയത്. എന്നാൽ ആ വീട് ഇവർ വാടകയ്ക്ക് നല്കി കാർത്യായനിയമ്മയെ റിജുവിൻ്റെ വീട്ടിലാക്കി. ഇതിന്റെ ദേഷ്യത്തിൽ മർദിച്ചുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം രാത്രി റിജുവിൻ്റെ കാറും വീടിൻ്റെ ജനൽചില്ലുകളും അജ്ഞാതർ തകർത്തു. വ്യാഴാഴ്ച കാർത്യായനിയമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.