കോട്ടയം: കേന്ദ്രസർക്കാരിന് കീഴിലുള്ള പുതുപ്പള്ളിയിലെ റബ്ബർ ബോർഡ് ഗവേഷണകേന്ദ്രത്തിലെ ക്വാർട്ടേഴ്‌സുകളിൽ വൻ സ്വർണക്കവർച്ച. റബ്ബർ ബോർഡിന്റെ ജീവനക്കാർക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാർട്ടേഴ്സിലായാണ് കവർച്ച നടന്നത്. 73 പവൻ സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമേ മൂന്ന് ക്വാർട്ടേഴ്‌സുകളിൽ കവർച്ചാശ്രമവുമുണ്ടായി.
കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്‌ച രാത്രി 12-ന് ശേഷമാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടമായത്. മോഷണം നടത്താൻ ശ്രമിച്ച ക്വാർട്ടേഴ്‌സുകളുടെ മുൻവാതിൽ ഭാഗികമായി കുത്തിത്തുറന്ന നിലയിലാണ്. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്.ക്വാർട്ടേഴ്സുകളിൽ സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികൾക്കുമായി പോയ സമയത്തായിരുന്നു സംഭവം. പലരും മോഷണവിവരം അറിഞ്ഞത് രാവിലെ ഇവർ പൊലീസിൽ വിവരമറിയിച്ചു. തിരികെയെത്തിയപ്പോഴാണ്. ഉടൻ തന്നെകോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. 100 ഏക്കർ വരുന്ന ഗവേഷണ സ്ഥാപനത്തിൽ സിസിടിവി ഇല്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.
പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച; 73 പവൻ നഷ്ടമായി, CCTV ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി


