സംസ്ഥാനത്തെ സ്വർണവില ഇന്നും റെക്കോർഡിൽ. ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയിലെത്തി. 680 രൂപയുടെ വർധനയോടെ 1,08,000 രൂപയിലാണ് പവൻ വില. കഴിഞ്ഞ ദിവസത്തെ പവന് 1,07,240 രൂപയെന്ന വിലയാണ് തിരുത്തിയത്. രാജ്യാന്തര വിലയിൽ സ്വർണവില വർധിച്ചതോടെയാണ് കേരളത്തിലും വില മാറിയത്.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണി മുഴക്കിയതോടെയാണ് സ്വർണ വില പിടിവിട്ട് കുതിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,652 ഡോളർ വരെ ഉയർന്നു. നിലവിൽ 4,680 ഡോളറെന്ന നിലയിലാണ് വ്യാപാരം. വിട്ടുവീഴ്‌ചയില്ലെന്ന് ട്രംപും തിരിച്ചടിക്കാൻ യൂറോപ്യൻ യൂണിയനും നിലപാടെടുത്തതോടെ സ്‌ഥിതിഗതികൾ വഷളായി. ഗ്രീൻലൻഡിന് നേരെ സൈനിക നടപടിയുണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞ ദിവസം ട്രംപ് തയാറായിരുന്നില്ല.വെനസ്വേലൻ മോഡലിൽ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഗ്രീൻലൻഡിൽ യൂറോപ്യൻ രാജ്യങ്ങൾ സേനാ വിന്യാസം നടത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ സ്വർണവില ഉയർന്ന് നിൽക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.അതേസമയം, വെള്ളിവിലയും ഇന്ന് പുതിയ റെക്കോർഡിട്ടു. ഗ്രാമിന് 10 രൂപ വർധിച്ച് 315 രൂപയിലാണ് ഇന്നത്തെ വെള്ളി വിൽപന. രാജ്യാന്തര വിപണിയിൽ വെള്ളി ഔൺസിന് 94.61 ഡോളർ വരെ ഉയർന്നു. പിന്നീട് താഴേക്ക് ഇറങ്ങിയെങ്കിലും നിലവിൽ 93.67 ഡോളറിലാണ് വിൽപ്പന. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഒരു ഗ്രാം വെള്ളിയുടെ വില 200 രൂപയിൽ അധികമാണ് വർധിച്ചത്.
പതിവുപോലെ 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ട് വിലയാണ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 11,175 രൂപയ്ക്കാണ് വിൽപ്പന. ഗ്രാമിന് 11,095 രൂപയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ചാർജും ചേർത്ത് 1,22,420 രൂപയെങ്കിലും വേണ്ടി വരും.
ആഭരണ വില പവന് ഒന്നേകാൽ ലക്ഷത്തിലേക്ക്, സ്വർണത്തിൽ ഇന്നും റെക്കോർഡ്


