സംസ്ഥാനത്തെ സ്വർണവിലയിൽ കനത്ത വർധന. ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയിലെത്തി. പവൻ വില 3,680 രൂപ കൂടി 1,13,520 രൂപയായി. സംസ്‌ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. സ്വർണവിലയിൽ ഒറ്റയടിക്ക് ഇത്രയും വില കൂടുന്നതും അത്യപൂർവമാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,800 ഡോളർ പിന്നിട്ടതോടെയാണ് കേരളത്തിലും വില പിടിവിട്ട് കുതിച്ചത്. രാജ്യാന്തര വിപണിയിൽ വില വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനിയും വില മാറ്റമുണ്ടായേക്കും. ഇന്നലെ നാല് തവണയാണ് കേരളത്തിൽ വില മാറിയത്.
യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണി കടുപ്പിച്ചതോടെ രാജ്യന്തര സാമ്പത്തിക മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ലോകത്തിലെ പ്രധാന ഓഹരി വിപണികളെല്ലാം ഇടിവിലാണ്. പ്രതിസന്ധിയുടെ കാലത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മറ്റ് നിക്ഷേപങ്ങളെല്ലാം ലോഹങ്ങളിലേക്ക് ഒഴുകുകയാണ്.എളുപ്പത്തിൽ കൊണ്ടുനടക്കാമെന്നതും പെട്ടെന്ന് പണമാക്കി മാറ്റാമെന്നതുമാണ് സ്വർണത്തെ ആകർഷകമാക്കുന്നത്. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതും മഞ്ഞലോഹത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട്. ഡോളർ വില കുറയുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാകും.
കൂടാതെ കേന്ദ്രബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുന്നത്, യുഎസ് അടിസ്‌ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നീ കാരണങ്ങളും വില വർധിക്കാൻ ഇടയാക്കി.
രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4,700 ഡോളറിലെത്തിയ സ്വർണം ഇന്ന് 3.5 ശതമാനത്തോളം കുതിച്ച് 4,800 ഡോളറിന് മുകളിലെത്തി. നിലവിൽ 4,859 ഡോളറിലാണ് വിൽപന. വില ഇനിയും വർധിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. മുംബൈ വിപണിയിൽ ഗ്രാമിന് 15,630 രൂപയാണ് 24 കാരറ്റ് സ്വർണത്തിന്റെ വില.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങാൻ പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഏകദേശം 1,28,700 രൂപയെങ്കിലും നൽകേണ്ടി വരും. സാധാരണ മൂന്ന് മുതൽ മുപ്പത് ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്. ഇതന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും നൽകേണ്ടി വരും.
ഒറ്റയടിക്ക് കൂടിയത് 3,680 രൂപ, പിടിച്ചു കെട്ടാനാവാതെ സ്വർണം


