ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ (യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ) പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം
മോട്ടോർ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്രസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് റോഡ്സുരക്ഷാ നിയമങ്ങളിൽ നിർദേശമുണ്ട്. കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിലും ”യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free
എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കിൽ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തിൽ എഴുതി വയ്ക്കണം.
ഓട്ടോയാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കൽ സംബന്ധിച്ച പരാതികൾ ചില ഇടങ്ങളിൽ വർധിക്കുന്നതിനാൽ ദുബായിയിൽ സർക്കാരിന്റെ ട്രാൻസ്പോർട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു കെ.പി മത്ത്യാസിന്റെ നിർദ്ദേശം.
കഴിഞ്ഞ 24- ന് ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ മാർച്ച് ഒന്നുമുതൽ തുടർന്നുള്ള ഫിറ്റ്നസ് സിർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. ഇത്തരത്തിൽ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഡ്രൈവർമാരിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കും
ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിർദേശങ്ങൾ ഉൾപ്പെടുത്തും. പുതിയ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ ഉറപ്പു വരുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലൂടെ നൽകിയ നിർദേശത്തിൽ പറയുന്നു. സ്റ്റിക്കർ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും എൻഫോഴ്സ്മെന്റ് ഓഫിസർമാർക്കും ജോയിന്റ് റീജയണൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും നിർദേശമുണ്ട്