മലപ്പുറം: അരീക്കോട് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പോലീസ്. സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. അപകടം നടന്ന ഗ്രൗണ്ടിൽ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.
അരീക്കോടിനടുത്ത് തെരട്ടമ്മലിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടുകയായിരുന്നു. ഈ സമയം കുട്ടികളടക്കം നിരവധി പേർ ഗാലറിയിലുണ്ടായിരുന്നു.
അപകടത്തിൽ നാൽപതോളം പേർക്ക് പരുക്കേറ്റിരുന്നു. രക്ഷപ്പെടാനായി ഗാലറിയിൽ നിന്നും ഓടുന്നതിനിടെ പലർക്കും വീണ് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.