ലഖ്നൗ: ട്രെയിനിൽ ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍നിന്ന് പണം തട്ടിയ കേസിൽ 40കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ സഹറന്പൂര് സ്വദേശി ദേവേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന യുവാവാണ് പിന്നീട് വേഷം മാറി ടിടിഇ ചമഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടിയത്. ഗോമതി എക്സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലീസിൻ്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു.
ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും അതേപടി സ്വീകരിച്ചാണ് ഇയാൾ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരും, ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമായ ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തിയ ശേഷം ഇവർക്ക് വൻ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വിൽക്കുന്നതാണ് രീതി.
ചോദ്യം ചെയ്യലിൽ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ ഇയാൾ മുൻപ് കുപ്പിവെള്ള വിൽപന നടത്തിയിരുന്ന ആളാണെന്ന് ദേവേന്ദ്ര കുമാർ പൊലീസിനോട് പറഞ്ഞിരുന്നു. ട്രെയിനിൽ ഇത്തരത്തിൽ ആൾമാറാട്ടം നടത്തിക്കൊണ്ട് ഒരു ദിവസം 10000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.