ഗുവാഹത്തി:സന്തോഷ് ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെതിരെ ഗോൾവർഷവുമായി കേരളം ഫൈനലിൽ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പഞ്ചാബിനെ തകർത്താണ് കേരളം കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ഫൈനലിൽ സർവീസസാണ് കേരളത്തിൻ്റെ എതിരാളികൾ.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു. 15-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ തൊടുത്ത തകർപ്പൻ ഹെഡറിലൂടെയാണ് കേരളം ഗോൾവേട്ട തുടങ്ങിയത്. 34-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് കേരളത്തിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിഗ്നേഷ് എം. മൂന്നാം ഗോളും നേടിയതോടെ കേരളം സുരക്ഷിതമായ നിലയിലായി.
രണ്ടാം പകുതിയിൽ മത്സരത്തിൻ്റെ വേഗത അൽപം കുറഞ്ഞെങ്കിലും കേരളം ആക്രമണം അവസാനിപ്പിച്ചില്ല. മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ തന്റെ രണ്ടാമത്തെ ഗോൾ കൂടി നേടി മുഹമ്മദ് റിയാസ് കേരളത്തിൻ്റെ പട്ടിക തികച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങിയ കേരളത്തിന് മുന്നിൽ പഞ്ചാബിന് മറുപടിയില്ലായിരുന്നു.കഴിഞ്ഞ തവണത്തെ ഫൈനലിലെ മിന്നും പ്രകടനം ആവർത്തിക്കാനൊരുങ്ങുന്ന കേരളത്തിന് ഇനി സർവീസസാണ് വെല്ലുവിളി. സെമിഫൈനലിൽ റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപിച്ച ഏക ടീമാണ് സർവീസസ് എന്നത് ഇത്തവണത്തെ കിരീടപ്പോരിന് ആവേശം കൂട്ടുന്നു. ഞായറാഴ്ച. അസമിലെ സിലാപഥർ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുക. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടിയാണ് കേരളം ഇറങ്ങുന്നത്. 1973, 1991, 1992, 2001, 2004, 2017, 2022 വർഷങ്ങളിലാണ് കേരളം ചാമ്പ്യൻമാരായത്. 16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലും കേരളം ഫൈനലിൽ എത്തിയിരുന്നുവെങ്കിലും പശ്ചിമ ബംഗാളിനോട് തോറ്റിരുന്നു.
നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ, ജയം എതിരില്ലാത്ത 4 ഗോളിന്


