കാസർകോട്: കുറ്റിക്കോൽ, വെള്ളാലയിലെ നാരായണൻ്റെ മകൻ രാജേഷി (25)ൻ്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടതും സംശയത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളുവെന്ന് ആദൂർ പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം പയസ്വിനി പുഴയിലെ അത്തനാടിയിലാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് കാണാതായ രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് മൃതദേഹം പുഴയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നും ഫോൺ കോളിനു പിന്നിൽ ദുരൂഹത ഉണ്ടെന്നും വീട്ടുകാർ പരാതിപ്പെട്ടിരുന്നു.
രാജേഷിന്റെ മൊബൈൽ ഫോൺ സുരേഷ് എന്നയാളാണ് വീട്ടിൽ എത്തിച്ചതെന്നും ഇതിൽ സംശയം ഉണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സുരേഷിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഗ്വാളിമുഖത്തെ ബാറിൽ പോയി മദ്യപിച്ചിരുന്നുവെന്നും പിന്നീട് പുഴയിൽ കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.
അതേ സമയം സുരേഷിനെതിരെ മറ്റൊരു പരാതിയിൽ ആദൂർ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. 17കാരിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ഗർഭിണിയാണെന്നു വ്യക്തമായത്. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസിൽ അറസ്റ്റു ചെയ്ത ശേഷം സുരേഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.