ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന കുംഭമേളയിലെ അപകടത്തിലെ മരണകണക്കില്‍ തട്ടിപ്പെന്ന് ബിബിസി റിപ്പോര്‍ട്ട്. കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. എന്നാൽ ഉത്തർപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 37 പേർ മാത്രമാണ് മരിച്ചത്. മരിച്ച 37 പേരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക കണക്കില്‍പ്പെടാത്തവരുടെ കുടുംബങ്ങള്‍ക്ക് പണമായി 5 ലക്ഷം രൂപ നല്‍കിയെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുന്നതിൻ്റെ ചിത്രങ്ങളടക്കമാണ് ബിബിസി ഹിന്ദി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 87 ലക്ഷം തീർത്ഥാടകരാണ് കുഭമേളയിൽ പുണ്യ സ്നാനം നടത്തിയത്. 62 കോടി തീർത്ഥാടകർ പങ്കെടുത്തതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിരവധി പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചിരുന്നു. 37 പേർ മാത്രമാണ് മരിച്ചതെന്ന് യു പി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ കുംഭമേളയിൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവ് ജയ ബച്ചന്റെ ആരോപണം. പിന്നാലെ വിവാദങ്ങൾ കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ബിബിസിയുടെ പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.