കണ്ണൂർ: ദേശീയപാത 66-ൻ്റെ നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാർ കമ്പനി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കണ്ണൂരിൽ മേഘ കൺസ്ട്രക്ഷൻസിൻ്റെ ഓഫീസിലേക്കാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പ്രവർത്തകർ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു
ദേശീയപാത നിർമാണം നടക്കുന്ന പിലാത്തറയിൽ കഴിഞ്ഞദിവസമുണ്ടായ മഴയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ റോഡ് അടച്ചിടേണ്ട സ്ഥിതിവന്നു. ആളുകൾക്ക് അതിലൂടെ പോകാൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതാണ് ഡിവൈഎഫ്ഐ പ്രതിഷേധത്തിന് കാരണം
മേഘ കൺസ്ട്രക്ഷൻസിൻ്റെ വെളൻകോടുള്ള ഓഫീസിനുള്ളിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് പുറത്ത് പോലീസ് തടഞ്ഞിരുന്നു. എന്നാൽ പ്രതിഷേധക്കാർ പോലീസിനെ മറികടന്ന് ഓഫീസിനുള്ളിലേക്ക് കയറുകയും ഓഫീസിന്റെ ചില്ലും സിസിടിവിയും അടക്കം അടിച്ചുതകർക്കുകയുമായിരുന്നു. ഓഫീസിനുള്ളിൽ പ്രവർത്തകർ ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു
നേരത്തേ ദേശീയപാത നവീകരിക്കുന്നതിൻ്റെ ഭാഗമായി പിലാത്തറ ഭാഗത്തുയർത്തിയ റോഡിൻ്റെ സംരക്ഷണഭിത്തിയുടെ അടിഭാഗത്ത് വിള്ളൽ വീണിരുന്നു. കിലോമീറ്ററുകളോളം നീളത്തിലാണ് സംരക്ഷണ ഭിത്തിയുടെ പല ഭാഗത്തെയും സ്ലാബുകൾ പൊട്ടിയത്. കനത്തമഴയിൽ മണ്ണും വെള്ളവും കുത്തിയൊലിച്ചതോടെ സംരക്ഷണഭിത്തി തകരുകയായിരുന്നു.
സർവീസ് റോഡിനു സമീപത്തായി കോട്ടപോലെ ഉയർന്നു നിൽക്കുന്ന സംരക്ഷണ ഭിത്തി ആറു മാസം മുൻപ് ഇളകി റോഡിൽ വീണിരുന്നു. അന്ന് കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെട്ടത്. സംരക്ഷണഭിത്തിയുടെ വിള്ളലുകൾ വീണ ഭാഗത്ത് ഇപ്പോൾ റോഡ് അടച്ച് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയാണ്. അതേസമയം, വീതികുറഞ്ഞ റോഡിൽ ഒരിടത്തുപോലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.