മയാമി: അലകും പിടിയും മാറ്റി പുതിയരൂപത്തിൽ ഫിഫ അവതരിപ്പിക്കുന്ന ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫാകും. ഈജിപ്ത് ക്ലബ് അൽ അഹ്ലി ആതിഥേയടീമായ ഇൻ്റർ മയാമിയെ പുലർച്ച 5.30-ന് നേരിടുന്നതോടെ മറ്റൊരു ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകും. അതേദിവസം രാത്രി 9.30-ന് ജർമൻ ക്ലബ് ബയേൺ മ്യൂണിക് ന്യൂസീലൻഡിൽനിന്നുള്ള ഓക്ലൻഡ് സിറ്റിയെ നേരിടും.
ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റ്റിൽ ആറ് വൻകരകളിൽനിന്ന് 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലായ് 13-നാണ് കിരീടപോരാട്ടം
32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. 2021 മുതൽ 2024 വരെയുള്ള ക്ലബ് ഫുട്ബോളിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽനിന്നാണ് ആറുടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ആഫ്രിക്ക, ഏഷ്യ, കോൺകകാഫ് എന്നിവിടങ്ങളിൽനിന്ന് നാലു ടീമുകൾ വീതവും ഓഷ്യാനിയയിൽനിന്ന് ഒരു ടീമും കളിക്കും. ആതിഥേയടീമായി യുഎസ് ക്ലബ് ഇൻ്റർ മയാമിക്കും യോഗ്യതയുണ്ട്
ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, വിനീഷ്യസ്, എർലിങ് ഹാളണ്ട്, ഒസുമാനെ ഡെംബലെ, എസ്റ്റെവോ വില്യൻ, സാലോമൻ റൊൺഡൻ, തിയാഗോ സിൽവ, സെർജി റാമോസ്, കോൾ പാൽമർ, ജൂലിയൻ അൽവാരസ് തുടങ്ങിയ സൂപ്പർ താരങ്ങൾ പന്തുതട്ടാനെത്തും
ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സല, ലാമിൻ യമാൽ, റൊമേലു ലുക്കാക്കു തുടങ്ങിയവർ കളിക്കാനുണ്ടാകില്ല. ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ, യാമിലിന്റെ ബാഴ്സലോണ, മുഹമ്മദ് സലയുടെ ലിവർപൂൾ, ലുക്കാക്കുവിൻ്റെ നാപ്പോളി ടീമുകൾക്ക് ക്ലബ് ലോകകപ്പിൽ കളിക്കാൻ യോഗ്യതലഭിച്ചില്ല.
നാലുവർഷത്തിനുള്ളിൽ വൻകരയിലെ പ്രധാനകിരീടമോ, റാങ്കിങ്ങിൽ മുൻനിരസ്ഥാനമോ ലഭിക്കാത്തതാണ് തിരിച്ചടിയായത്.