ചവറ(കൊല്ലം): ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ചവറ പാലത്തിൻ്റെ വശത്തെ കോൺക്രീറ്റ് ഭിത്തി അടർന്നുവീണു. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വശങ്ങളിടിഞ്ഞപ്പോൾ പാലത്തിലൂടെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും കാര്യമായ അപകടമുണ്ടായില്ല.
പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിനായി, ഇവിടെനിന്ന് മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്.
തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിൻ്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു. പാലത്തിൻ്റെ ഒരുഭാഗത്തെ കോൺക്രീറ്റിലുണ്ടായ വിള്ളൽ മഴപെയ്തതോടെ വലുതായി.
ദേശീയപാത നിർണാമത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണ് അടർന്നുമാറിയ സ്ഥലത്ത് വലിയ കോൺക്രീറ്റ് ബീം സ്ഥാപിച്ച് ഒരുഭാഗത്തുകൂടി മാത്രം വാഹനങ്ങൾ കടത്തിവിട്ടു.
അപകടത്തിനു പിന്നാലെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ തകർന്നുവീണ ഭാഗത്ത് കോൺക്രീറ്റിങ് പുരോഗമിക്കുന്നു.