തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. ജി. സുധാകരൻ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വിലയിരുത്തിയത്. വിഷയത്തിൽ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
ആലപ്പുഴയിലെ എൻജിഒ യൂണിയൻ പരിപാടിയിൽ വെച്ചാണ് 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തിൽ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരൻ പറഞ്ഞത്.
തപാൽ വോട്ടുകൾ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റമായതിനാൽ ജി. സുധാകരനെതിരെ എഫ്.ഐ.ആർ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിരിക്കുന്നത്.
വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകൾ അനുസരിച്ചാകും കേസെടുക്കുക.
സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാർഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാൻ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കമ്മീഷൻ പറയുന്നു.