റൊസാരിയോ: 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ബ്രസീൽ. ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പാരഗ്വായിയെ കീഴടക്കിയാണ് ബ്രസീൽ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ ജയം. മറ്റൊരു മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീന കൊളംബിയയോട് സമനില വഴങ്ങി.
ആഞ്ചലോട്ടിയുടെ കീഴിൽ ജയം ലക്ഷ്യമിട്ടിറങ്ങിയ കാനറികൾക്ക് വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് രക്ഷയായത്. മത്സരത്തിൻ്റെ 44-ാം മിനിറ്റിലാണ് വിനീഷ്യസ് വലകുലുക്കിയത്. പാരഗ്വായ് പ്രതിരോധത്തെ പൂട്ടിയ ബ്രസീൽ ജയത്തോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കി. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ബ്രസീൽ നേടുന്ന ആദ്യ വിജയമാണിത്. 1930-മുതൽ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായും ബ്രസീൽ മാറി
അതേസമയം അർജൻ്റീന കൊളംബിയയോട് സമനില വഴങ്ങി. മത്സരത്തിന്റെ 24-ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 81-ാം മിനിറ്റിൽ തിയാഗോ അൽമാദയിലൂടെ അർജന്റീന സമനിലഗോൾ നേടി. അർജൻ്റീന നേരത്തേ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.