ന്യൂഡൽഹി • ഡ്രോൺ പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ഗോപാൽപുരിലുള്ള സീവാർഡ് ഫയറിങ് റെയ്ഞ്ചിൽനിന്നു ബുധനാഴ്ചയായിരുന്നു പരീക്ഷണം. സോളർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) ആണ് ഭാർഗാവസ്ത്ര രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതും. ഓപ്പറേഷൻ സിന്ദുറിനു ശേഷം പാക്കിസ്ഥാനിൽനിന്ന് ഡ്രോൺ ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ടു ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം ഇന്ത്യ പരീക്ഷിച്ചു വിജയിക്കുന്നത്. രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവാസ്ത്രയിലുള്ളത്.ഭാർഗാവസ്ത്രയിൽ ഉപയോഗിച്ചിട്ടുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാൽപുരിൽ പരീക്ഷിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ആർമി എയർ ഡിഫൻസിലെ (എഎഡി) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവർത്തനം മാത്രം പരിശോധിച്ചത്. ഓരോ റോക്കറ്റുകൾ വീതം ജ്വലിപ്പിച്ചുള്ള പരീക്ഷണവും രണ്ടു തവണ നടത്തി. നാലു മൈക്രോ റോക്കറ്റുകളാണ് ഭാർഗവാസ്ത്രയിലുള്ളത്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എസ്ഡിഎഎൽ ഭാർഗവാസ്ത്ര വികസിപ്പിച്ചെടുത്തത്.
‘സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കണം’ 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരി കൊല്ലപ്പെട്ടു