വെള്ളമുണ്ട: ബാണാസുരമലയിലെ തവളപ്പാറയിൽ കാടിന് തീയിട്ട നാലുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. മംഗലശ്ശേരി ഉന്നതിയിലെ വിജയൻ (43), ബിജു (26), അനിൽകുമാർ (22), വിനോദ് (28) എന്നിവരെയാണ് വനംവകുപ്പ് അന്വേഷണസംഘം പിടികൂടിയത്. പത്തുദിവസത്തോളം വനംവകുപ്പ് പ്രദേശത്ത് നടത്തിയ രഹസ്യാന്വേഷണത്തെത്തുടർന്നാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 20-ന് രാത്രിയിലാണ് ചിറപ്പുല്ലിൻ്റെ ഭാഗമായ തവളപ്പാറയിൽ തീ പടർന്നുപിടിച്ചത്. പതിനഞ്ച് ഹെക്ടറോളം വനം കത്തിനശിച്ചിരുന്നു. വനംവകുപ്പ്* രാത്രിയിലും പകലുമായി മണിക്കൂറുകളോളം ഏറെ പാടുപെട്ടാണ് തീയണച്ചത്. ശക്തമായ കാറ്റിൽ ചിറപ്പുല്ല് വനഭാഗത്തേക്ക് പടർന്ന തീ കെടുത്താനായതിനാൽ ഹെക്ടർ കണക്കിന് ചോലവനങ്ങൾ കത്തുന്നത് തടയാനായി. കാട്ടുതീക്ക് സാധ്യതയില്ലാത്ത പ്രദേശത്തുനിന്നാണ് തീയുടെ ഉറവിടമെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു വിശദമായ അന്വേഷണം
റെയ്ഞ്ച് ഓഫീസർ റോസ് മേരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനോജ്, കൃഷ്ണനുണ്ണി, വിജീഷ്, ശരത്, ജാസ്മിൻ എന്നിവരും വാച്ചർമാരായ കെ.സി. സ്റ്റീഫൻ, അച്ചപ്പൻ പുല്ലോറ, ബാബു കൊക്കാല എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
ബാണാസുരമലയിൽ പതിറ്റാണ്ടുകളായി വേനലാവുന്നതോടെ കാട്ടുതീ പടരുന്ന ചരിത്രമുണ്ട്. ഉണങ്ങിക്കരിഞ്ഞ പുൽമേടുകളിലേക്ക് തീ പടരും. അവിടെനിന്ന് ചോലവനങ്ങളിലേക്ക് കയറുന്ന തീ വൻമരങ്ങളെയും വീഴ്ത്തിയാണ് അണയുക. ഈ മരങ്ങൾ കൊള്ളയടിക്കാനും സംഘങ്ങൾ ഇവിടെയുണ്ടായിരുന്നു. ലോഡുകണക്കിന് ഈട്ടിമരങ്ങൾപോലും ഇങ്ങനെ നഷ്ടപ്പെട്ടിരുന്നു. മഴക്കാലത്ത് മലയിൽ തമ്പടിച്ച് ഈ മരങ്ങൾ ഈർന്ന് ഉരുപ്പടികളാക്കി കടത്തിക്കൊണ്ടുപോകുന്നതും പതിവായിരുന്നു. ഏറെക്കാലം നിലനിന്നിരുന്ന കാട്ടുതീയുടെ മറവിലുള്ള ഈ മരം കൊള്ള ഒരു പരിധിവരെ തടയാനായത് വനംവകുപ്പിന്റെ ജാഗ്രതയാണ്. സെക്ഷൻ ഓഫീസ് തുറന്നതും വനസംരക്ഷണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ചതുമെല്ലാം പുറത്തുനിന്നുള്ളവരുടെ വനത്തിലേക്കുള്ള കടന്നുകയറ്റത്തിന് തടയിടാനായി. ഫയർ ലൈൻപോലുള്ള സംവിധാമൊരുക്കി കാട്ടുതീ തടയുന്നതിനായി ക്രമീകരണങ്ങൾ എല്ലാ വർഷവും വനംവകുപ്പ് ഏർപ്പെടുത്താറുണ്ട്.
അപൂർവയിനം സസ്യങ്ങളുടെയും ജന്തുലോകത്തിൻ്റെയും കലവറയാണ് ബാണാസുരമല. ചോലവനങ്ങളും പുൽമേടുകളും ഇടകലരുന്ന മലയോരം പശ്ചിമഘട്ടത്തിലെ പ്രധാനഭാഗമാണ്. സമുദ്രനിരപ്പിൽനിന്ന് 3800 അടിയിലധികം ഉയരത്തിൽ വാസം ഉറപ്പിക്കുന്ന ‘ബാണാസുര ചിലപ്പൻ’ എന്ന പക്ഷിയുടെയും താവളമാണിത്. വൻ കാട്ടുതീ ഇതുവരെ നശിപ്പിച്ചതും ഒട്ടേറെ സസ്യ-ജന്തു വൈവിധ്യങ്ങളെയാണ്.