ന്യൂഡൽഹി: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നത് നിർബന്ധമാക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലെന്ന് റിപ്പോർട്ട്. രാഷ്ട്രീയ തമാശകൾ, കാഴ്ചപ്പാടുകൾ, ആക്ടിവിസം എന്നിവ വിസ അഭിമുഖങ്ങളിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പലരും ഇത്തരം പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലർ അക്കൗണ്ട് തന്നെ ഇല്ലാതാക്കുന്നതായും റിപ്പോർട്ടുണ്ട്. ഒരു സാധാരണ കമൻ്റോ നിരുപദ്രവകരമായ പോസ്റ്റുകളോ പോലും വിസ അപേക്ഷകൾ നിരസിക്കാൻ കാരണമായേക്കാമെന്നാണ് അപേക്ഷകർ ഭയപ്പെടുന്നത്. അനുവദനീയമല്ലെന്ന് അമേരിക്കൻ ഭരണകൂടം കരുതുന്ന ഉള്ളടക്കം ലൈക്ക് ചെയ്യുന്നതോ പങ്കിടുന്നതോ വിസ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിസ കൗൺസിലർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശനം അനുവദിക്കുന്നതിന് മുമ്പായി വിസ അപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് സോഷ്യൽ മീഡിയ പരിശോധന ഉൾപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷാർത്ഥികളുടെ ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പരിശോധിക്കുക എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ഗാസയിലെ ആക്രമണങ്ങൾക്കെതിരെ അമേരിക്കയിലെ കോളേജ് കാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളും ജൂതവിരുദ്ധ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്ന നടപടി ക്രമങ്ങളിൽ അപേക്ഷാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തെ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നൽകണമെന്ന് ഇമിഗ്രേഷൻ അധികാരികൾ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. സ്വഭാവ വിലയിരുത്തലുകൾ നടത്താനും അപേക്ഷകൻ്റെ പ്രൊഫഷണൽ, അക്കാദമിക് പശ്ചാത്തലം വിസ ലക്ഷ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് നിർണ്ണയിക്കാനുമാണ് ഈ നീക്കമെന്നാണ് വിസ കൗൺസിലറെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയമോ അക്രമപരമോ ആയ പ്രവർത്തനങ്ങളുടെ ചെറിയ സൂചനകൾ, വിവാദപരമായ പരാമർശങ്ങൾ എന്നിവ വിസ അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ സംശയാസ്പദമായി കണക്കാക്കപ്പെടാമെന്നും വിസ കൗൺസിലർമാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.