ന്യൂഡൽഹി • പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ
മേഖലയിലും ഇന്നലെ രാത്രിയിൽ വീണ്ടും പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനി ആറ് സർവീസുകൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്.
പുതിയ സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കുകയാണെന്ന് ഇൻഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും പുതിയ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ആപ്പ് വഴി വിമാന സർവീസിൻ്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിർദേശിച്ചു. ജമ്മു, ലേ, ജോഥ്പുർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യയും റദ്ദാക്കി.