ബാങ്കോക്ക്: എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെത്തുടർന്നാണ് നടപടി. ഫുകെടിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തിൽ ബോംബ് വെച്ചതായി എയർപോർട്ട് അധികൃതർക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തിൽ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
നേരത്തേ ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ പതിനാറ് വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചിരുന്നു. യാത്ര റദ്ദാക്കുന്നവർക്ക് പണം തിരികെ നൽകും. അല്ലാത്തവർക്ക് സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കാം. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.