ചെന്നൈ . 21.9 കോടി രൂപയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന കേസിൽ നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. 30% പലിശ സഹിതം മുഴുവൻ തുകയും പരാതിക്കാരായ ലെയ്ക്ക പ്രൊഡക്ഷൻസിനു നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണം.
വിശാലിന്റെ നിർമാണക്കമ്പനി ‘വിശാൽ ഫിലിം ഫാക്ടറി’, ഫൈനാൻസിയർ അൻപുച്ചെഴിയനിൽ നിന്നു വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു മുഴുവൻ ബാധ്യതയും ലെയ്ക്ക ഏറ്റെടുത്തിരുന്നു. വിശാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതു വരെ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലെയ്ക്കയ്ക്കു നൽകി താരവും ലെയ്ക്കയും കരാറുണ്ടാക്കി. എന്നാൽ കരാർ ലംഘിച്ച് വിശാൽ സിനിമ റിലീസ് ചെയ്തെന്ന് ആരോപിച്ച് ലെയ്ക്ക കോടതിയെ സമീപിക്കുകയായിരുന്നു.