ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ഇന്ന്(വ്യാഴം) മോക്ഡ്രിൽ നടത്താൻ കേന്ദ്രആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം. ബുധനാഴ്ച മാത്രം 276 ആക്റ്റീവ് കോവിഡ് കേസുകളും ഇതുവരെ 4866 കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.
രോഗവ്യാപനമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക, ഓക്സിജൻ വിതരണവും വെൻ്റിലേറ്റർ സംവിധാനവും മരുന്നുകളും ഉറപ്പുവരുത്തുക തുടങ്ങിയവയ്ക്ക് സജ്ജമാക്കുകയാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു പിന്നാലെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനമായത്. സുപ്രധാന മെഡിക്കൽ സംവിധാനങ്ങളുടെ ലഭ്യതയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ്. 1487 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ടെസ്റ്റുകൾ ഫലപ്രദമായി നടത്തുന്നതും അത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവിന് പിന്നിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, വെസ്റ്റ് ബെംഗാൾ, കർണാടക എന്നിവിടങ്ങളിലും രോ ഗികളുടെ എണ്ണത്തിൽ വർധനവാണ്.