ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും. സർവകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ എന്നയാളാണ് 19-കാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. പ്രതി ചുരുങ്ങിയത് 30 കൊല്ലം തടവ് അനുഭവിക്കണമെന്ന് ജഡ്ജി എം. രാജലക്ഷ്മി വിധിച്ചു.
കഴിഞ്ഞ ഡിസംബർ 23-ന് നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സർവകലാശാലയുടെ കാമ്പസിനുള്ളിൽ കടന്ന ജ്ഞാനശേഖരൻ, പെൺകുട്ടിയുടെ സുഹൃത്തിനെ ആദ്യം ആക്രമിക്കുകയും പിന്നീട് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ ഇയാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്. ഇതിലെല്ലാം ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കേസ് പരിഗണിച്ച മഹിളാ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. പ്രായമായ അമ്മയെയും എട്ടുവയസ്സുകാരിയായ മകളെയും സംരക്ഷിക്കാൻ ശിക്ഷയിൽ ഇളവുനൽകണമെന്ന് ജ്ഞാനശേഖരൻ അപേക്ഷിച്ചെങ്കിലും കോടതി നൽകിയില്ല.
അറസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ചെന്നൈയിൽ നിരവധി വീടുകളിൽ മോഷണം നടത്തിയതായും ജ്ഞാനശേഖരൻ സമ്മതിച്ചിരുന്നു. നൂറിലധികം പവൻ സ്വർണവും ആഡംബര എസ്യുവിയും ഇയാളിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു