മാനസിക വൈകല്യമുള്ള യുവാവിനെ വസ്തു തർക്കത്തെ തുടർന്ന് സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. ബിഹാറിലെ മുസാഫര്‍ നഗറിലാണ് സംഭവം. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി നീതുവും സുധീര്‍ കുമാറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷമാണ് സുധീർ കുമാറിനെ ഇരുവരും ചേർന്ന് മർദിച്ചതും തീകൊളുത്തി കൊലപ്പെടുത്തിയതും. സുധീർ കുമാറിനെ ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ഉടൻ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സുധീർ കുമാർ മരിച്ചിരുന്നു.